കലാപാഹ്വാനം; ശ്രീധരന്‍പിള്ളയ്ക്കും കെ. സുധാകരനുമെതിരെ ഹര്‍ജി, കോടതി വിശദീകരണം തേടി
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം നടത്തി എന്നാരോപിച്ച് ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി വിധി ലംഘിക്കാന്‍ അണികളെ ഇളക്കിവിടുകയാണന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. മാള സ്വദേശി കര്‍മചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ശ്രീധരന്‍ പിള്ളയടക്കം അഞ്ച് ബി.ജെ.പി നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെയും നടപടി സ്വീകരിക്കാനും ഇവരെയും പാര്‍ട്ടി അണികളെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മാള സ്വദേശി കര്‍മചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയോ എന്ന് കോടതി ആരാഞ്ഞു. ഇ മെയില്‍ വഴി പരാതി നല്‍കിയെന്ന ഹര്‍ജിക്കാരന്‍ അറിയിച്ചപ്പോള്‍ രശീത് എവിടെയെന്ന് കോടതി ചോദിച്ചു. എന്നാണ് പരാതി നല്‍കിയതെന്നും ഡി.ജി.പിക്ക് നടപടിയിലേക്ക് കടക്കാന്‍ സമയം കിട്ടിയോ എന്നു പരിശോധിക്കേണ്ടതുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. എട്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും ലളിതകുമാരി കേസ് പ്രകാരം മതിയായ കാരണം ഉണ്ടെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. പരാതി കിട്ടിയോ എന്നറിയിക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here