അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലില്‍
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലില്‍ എത്തി. ഒരു ടൂറിസം മന്ത്രി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നാണ് കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ശബരിമലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രളയത്തിന് ശേഷം 100കോടി രൂപ അനുവദിച്ചിരുന്നു. ഇത് എത്രമാത്രം വിനിയോഗിച്ചു എന്ന് നേരില്‍ മനസിലാക്കാനാണ് താന്‍ എത്തിയത്. നല്‍കിയ ശരണംവിളികളെ പ്രക്ഷോഭമായി കാണേണ്ടതില്ലെന്നും ശബരിമല ഇപ്പോള്‍ യുദ്ധഭൂമിയായി മാറിയിട്ടുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി.
ശബരിമലയില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവിടെ 144പ്രഖ്യാപിക്കേണ്ട അവസ്ഥ ഇല്ലെന്നും ശബരിമല കേസ് സുപ്രീം കോടതി ജനുവരിയില്‍ വീണ്ടും പരിഗണിക്കും. ഇത് വരെ അവിടെ പോകാന്‍ സാധിക്കാത്തവര്‍ എന്ത് കൊണ്ട് രണ്ട് മാസം കൂടി കാത്തിരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭക്തര്‍ ഇവിടെ പ്രശ്നം ഉണ്ടാക്കുന്നില്ല, ശരണം വിളികളെ മറ്റെന്തെങ്കിലുമായി ചിത്രീകരിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്നും ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്നത് അല്ല ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയില്‍ എത്തുമെന്നിരിക്കെ കണ്ണന്താനത്തിന്റെ സന്ദര്‍ശനം കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് കണ്ണന്താനം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here