നിയമസഭയിൽ ഒന്നിക്കുന്നു; ബിജെപി ബന്ധം ട്വന്റിഫോറിനോട് തുറന്നു പറഞ്ഞ് പി സി ജോർജ്
ദിലീപ് കുമാർ
ബിജെപിയുമായുള്ള ബന്ധത്തിലെ അവ്യക്തത നീക്കി പി സി ജോർജ് എംഎൽഎ. തിരുവനന്തപുരത്ത് ‘ട്വൻറി ഫോറി’നോടാണ് പി സി ജോർജ് നിലപാട് വ്യക്തമാക്കിയത്.
ഇടതു -വലതു മുന്നണികൾ കേരളത്തിൽ തട്ടിപ്പു നടത്തുന്നു . ഇവരാണ് ബി ജെ പി യെ അകറ്റി നിർത്തുന്നത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി, ഇവരോട് എന്തിനാണ് അയിത്തം. ബി ജെ പി ക്ക് രാഷ്ട്രീയ കേരളത്തിലുള്ള അയിത്തം ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം.
നിയമസഭയിൽ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാലുമായി സഹകരിച്ച് പ്രവർത്തിക്കും. ശബരിമല വിഷയത്തിൽ സഭയിൽ മുഴങ്ങുന്ന മുഖ്യ ശബ്ദമാകും ഈ സഖ്യത്തിന്റെത്.
വർഗീയത പറഞ്ഞാണ് ബി ജെ പി ക്ക് സി പി എം അയിത്തം കൽപ്പിക്കുന്നത്. എന്നാൽ കടുത്ത ഫാസിസ്റ്റ് വർഗീയ പാർട്ടി സി പി എമ്മാണ്. മന്ത്രിസഭയിലെ ഏക ക്രൈസ്തവ വിശ്വാസി മാത്യു ടി തോമസിനേയും നീക്കി. തോമസ് ഐസക്കിന് പിന്നെ പള്ളിയും പട്ടക്കാരനുമില്ല. പൂഞ്ഞാർ പഞ്ചായത്തിൽ ജനപക്ഷം ബന്ധം ഉപേക്ഷിച്ചത് സിപിഎമ്മാണ് . കോൺഗ്രസിന്റെയും ബിജെപിയുടേയും പിന്തുണയോടെയാണ് ജനപക്ഷം പ്രതിനിധി പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്.
ബി ജെ പിയുമായി സഹകരിക്കുന്നെങ്കിലും എൻ ഡി എ മുന്നണിയിൽ ചേരണോ എന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും പി സി ജോർജ് ‘ട്വൻറി ഫോറി’നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here