തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു
തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്നു മണിക്ക് രേവന്ത് റെഡിയെ വീട്ടിൽ അതിക്രമിച്ചു കയറി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. കാവൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കൊണ്ടങ്ങലിൽ സംസാരിക്കാൻ എത്തുന്നത്തിനു മുന്നോടിയായി റെഡ്ഡിയെ കരുതൽ തടങ്കലിൽ വെച്ചതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊണ്ടങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചരണതിനെത്തുന്ന കെ ചന്ദ്രശേഖര റാവുവിന്റെ പരിപാടി അലങ്കോലപെടുത്താൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. റെഡ്ഡി കൊണ്ടങ്ങലിൽ ബന്ദിന് ആഹ്വാനം ചെയ്‌തെന്നു കാട്ടി തെലുഗു ദേശം പാർട്ടി ഇലക്ഷന് കമ്മീഷനു പരാതി നൽകിയിരുന്നു. ക്രമസമാധാനം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ നിർദേശിച്ചതോടെയാണ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുൻവാതിൽ തകർത്തു പോലീസ് കിടപ്പുമുറിയിലേക്ക് വന്നെന്നും ഭർത്താവിനെ ബലം പ്രയോഗിച്ചു കൊണ്ട് പോയെന്നും റെഡ്ഡിയുടെ ഭാര്യ ആരോപിച്ചു.
Read More : നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിലേക്ക് കടന്ന് തെലങ്കാന
കൊണ്ടങ്ങലിൽ സ്ഥാനാർഥിയായ റെഡ്ഡിയെ 90 കിലോമീറ്റർ അകലെയുള്ള ജയിലിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലാണ്. മുതിർന്ന നേതാക്കളെല്ലാം സംഭവത്തെ അപലപിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ നേതൃത്വത്തിൽ സ്വതന്ത്രമായ വോട്ടെടുപ്പ് അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഉച്ചക്ക് രണ്ടു മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here