സന്ദീപിന്റെ മൊബൈല്‍ അവസാനം ആക്ടിവേറ്റായത് കൊപ്പയില്‍, കണ്ടെത്താനാകാതെ പോലീസ്
നവംബര്‍ 24നാണ് മൊകേരി സ്വദേശിയായ സോളോ ഡ്രൈവര്‍ സന്തോഷിനെ കാണാതായത്. ഒറ്റയ്ക്ക് നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള സന്ദീപ് എവിടെയെന്ന് അറിയാതെ ആശങ്കയിലാണ് സുഹൃത്തുക്കളും, കുടുംബാംഗങ്ങളും. നല്ലളം പോലീസ് സ്റ്റേഷനില്‍ സന്ദീപിന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. രണ്ടംഗ സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
സന്ദീപിന്റെ മൊബൈല്‍ ഇപ്പോള്‍ ഓഫ് ആയ നിലയിലാണ്. അവസാനമായി വിളിച്ചത് സന്ദീപ് ജോലി ചെയ്തിരുന്ന സ്ഥാനപനത്തിലെ ബോസിനെയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഈ കോള്‍ ചെയ്തത്. രാവിലെ ഭാര്യയേയും ഫോണ്‍ ചെയ്തിരുന്നു. കൊപ്പ ഭാഗത്തെ മൊബൈല്‍ ടവറിലാണ് സന്ദീപിന്റെ ഫോണ്‍ അവസാനമായി ഉപയോഗിച്ചത്. തുംഗ നദിക്കരയില്‍ നിന്ന് സന്ദീപിന്റെ ബൈക്കും ഹെല്‍മറ്റും വാച്ചും കണ്ടെത്തിയിരുന്നു. വാച്ച് പൊട്ടിയനിലയിലാണ്. പിടിവലി നടന്നു എന്ന സംശയത്തിലാണ് പോലീസ്. അതേസമയം സിസിടിവി വഴിയുള്ള അന്വേഷണത്തില്‍ സന്ദീപ് ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും ഒറ്റയ്ക്കാണ് പോയതെന്ന് കണ്ടെത്തിയിരുന്നു. ബൈക്ക് കണ്ടെത്തിയ സ്ഥലം നക്സല്‍ സാന്നിധ്യമുള്ള സ്ഥലമാണിതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കുറ്റ്യാടി സ്വദേശിയായ സന്ദീപ് കുടുംബത്തോടൊപ്പം പാലാഴിയിലാണ് താമസം. ഒറ്റയ്ക്ക് നിരവധി റൈഡുകള്‍ നടത്തിയിട്ടുള്ളയാളാണ് സന്ദീപ്. യാത്രയുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ പോസ്റ്റുകള്‍ കാണാതായതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചത് തന്നെ. ശൃംഗേരി ഭാഗത്തേക്ക് പോകുന്ന റൂട്ടില്‍ സന്ദീപ് എത്തിയതായി കാണിക്കുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് അവസാനത്തേത്. കോഴിക്കോട് തൊണ്ടയാട് പാലാഴി ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ഐബേര്‍ഡ് മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജരാണ് സന്ദീപ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here