സിറിയയിൽ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിലെത്തി
സിറിയയിൽ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിലെത്തി. ഫ്രഞ്ച് പോലീസ് സംഘം ബുധനാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ സുബ്ഹാനിയെ ചോദ്യം ചെയ്യും.
പാരിസ് ഭീകരാക്രമണത്തിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയെന്നാണ് എൻഐഎ. കണ്ടെത്തിയിരുന്നത്. 130 പേർ കൊല്ലപ്പെട്ട 2015ലെ പാരിസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ.യുടെ സഹകരണത്തോടെ ചോദ്യം ചെയ്യൽ നടക്കുന്നത്. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയിലെ ജയിൽപുള്ളിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.
പാരിസ് ഭീകരാക്രമണക്കേസിൽ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പോലീസ് ഇന്ത്യയിൽ തങ്ങുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിൽ അറസ്റ്റിലായ സുബ്ഹാനി ഇപ്പോൾ വിചാരണ തടവുകാരനാണ്. പാരിസ് അക്രമണക്കേസിൽ അബ്ദുൽസലാമിനു പുറമെ അബ്ദുൽ ഹമീദ്, മുഹമ്മദ് ഉസ്മാൻ എന്നിവർക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ. പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here