കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നിർമാണം വൈകിയതിൽ , യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നിർമാണം വൈകിയതിൽ , യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . 2006ൽ വിഎസ് അച്യുതാനനന്ദൻ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവള നിർമാണപ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവെച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2001 മുതൽ 2006 വരെയുള്ള അഞ്ചുവർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. യുഡിഎഫ് സർക്കാർ എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. വി എസ് അച്യുതാനനന്ദന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവയ്ക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
2001-06 കാലത്തേതു പോലെ പ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ 2011-16ൽ യുഡിഎഫിന് സാധിച്ചില്ല. പകരം ചില തുടർപ്രവർത്തനങ്ങൾ നടത്തി. എന്നാൽ അക്കാലയളവിലും വിമാനത്താവളം പൂർത്തിയായില്ല. എന്നാൽ പൂർത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാൻ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് ആർക്കും അറിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
അതേസമയം കണ്ണൂർ മൂർഖൻ പറമ്പിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്. മന്ത്രിമാർ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here