തൊഴാനായില്ല; ട്രാൻസ്‌ജെൻഡറുകൾ ശബരിമലയിൽ നിന്നും മടങ്ങി
ശബരിമലയിൽ എത്തിയ ട്രാൻസ്‌ജെൻഡറുകൾ മടങ്ങി. സ്ത്രീ വേഷം മാറ്റാതെ ശബരിമലയിൽ പോകാൻ സാധിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് ട്രാൻസ്‌ജെൻഡറുകൾ മടങ്ങാൻ തീരുമാനിച്ചത്. നാലു പേരാണ് സഭഘത്തിലുണ്ടായിരുന്നത്.
കറുത്ത സാരി ധരിച്ച് ഇരുമുടിക്കെട്ടുമേന്തിയാണ് അനന്യ, അവന്തിക, രഞ്ജുമോൾ, തൃപ്തി എന്നിവർ പുലർച്ചെ കൊച്ചിയിൽ നിന്ന് യാത്ര പുറപ്പെട്ടത്. പോലീസിന്റെ നിരന്തരമായുള്ള നിർദ്ദേശപ്രകാരം എരുമേലിയിൽ എത്തിയ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. സ്ത്രീ വേഷം ധരിച്ച് ദർശനത്തിനു പോയാൽ സംഘർഷ സാധ്യതയുണ്ടെന്നും, പുരുഷ വേഷം ധരിച്ചു പോകാമെന്നും പോലീസ് അറിയിച്ചു. എതിർപ്പിനൊടുവിൽ ഈ നിർദ്ദേശം പാലിക്കാൻ തയ്യാറായ ഇവരെ വീണ്ടും പോലീസ് വിലക്കി തിരിച്ചയച്ചു. കോട്ടയത്തെത്തിയ ഇവർ ദർശനത്തിന് സംരക്ഷണം തേടി എസ് പി ഓഫീസിലെത്തി. നിയമപരമായി വ്യക്തത വരുത്തിയ ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു.
ഹൈക്കോടതി നിയോഗച്ച മൂന്നംഗ കമ്മീഷനു മുമ്പാകെ സമർപ്പിക്കാൻ എസ്.പി ഇവരുടെ അപേക്ഷ എഴുതി വാങ്ങി. ഇതുമായി ട്രാൻസ്‌ജെൻഡേഴ്‌സിനെ തിരുവനന്തപുരത്തേക്ക് അയച്ചു.
ഇക്കാര്യത്തിൽ മറുപടി ലഭിച്ച ശേഷം സംരക്ഷണം നൽകുന്നതിൽ പോലീസ് തീരുമാനമെടുക്കും. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പിയും എരുമേലി പോലീസും വേഷധാരണത്തെയും സ്വത്വത്തെയും അപമാനിച്ചെന്ന് കാട്ടി ട്രാൻസ്‌ജെൻഡേഴ്‌സ് എസ് പിക് പരാതി നൽകി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here