ഐഎസ്ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഐഎസ്ഐഎസ് ബന്ധം ആരോപിച്ച് ഇന്നലെ ഉത്തർപ്രദേശിലും ഡൽഹിയി ലുമായി അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ആയിരിക്കും ഹാജരാക്കുക. ഇവർക്കൊപ്പം ഇന്നലെ കസ്റ്റഡിയിൽ എടുത്ത 6 പേരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.
വടക്കേ ഇന്ത്യയില്‍ സ്ഫോടന പരമ്പരകള്‍ നടത്താന്‍ ആസൂത്രണം നടത്തിയെന്നാരോപിച്ച് പത്ത് പേരെ ഇന്നലെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ പറഞ്ഞിരുന്നു. അറസ്റ്റിലായവരെ ഇന്ന് ഡല്‍ഹിയിലെ പ്രത്യേക എൻഐഎ കോടതിയില്‍ ഹജാരാക്കി കസ്റ്റഡിയില്‍ വാങ്ങും. മുഖ്യ പ്രതി മുഫ്തി സൂഹൈലിന് പുറമെ ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി, ബിരുദ വിദ്യാര്‍ത്ഥി, ഓട്ടോറിക്ഷ ഡ്രൈവര്‍ തുടങ്ങിയവര്‍ അറസറ്റിലായവരിലുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ കസ്റ്റഡിയിലുള്ള സ്ത്രീ ഉള്‍പ്പെടേയുള്ള ആറ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയേക്കും.
പിടിച്ചെടുത്ത ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഗൂഢാലോചനയില്‍ കൂടുതല്‍ പേരുടെ പങ്ക് എന്‍ഐഎ സംശയിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വെളിച്ചത്ത് വരുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളുമുണ്ടാകുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. സംഘത്തിന് വിദേശത്ത് നിന്ന് ലഭിക്കുന്ന പിന്തുണയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. വരുന്ന റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, പൊതു ഇടങ്ങള്‍ എന്നിവയെയാണ് സംഘം ലക്ഷ്യം വെച്ചതെന്നും എന്‍ഐഎ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here