ദി ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്ററിനെ ചൊല്ലി രാഷ്ട്രീയ വിവാദം; സിനിമ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വെച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായാതായി കോൺഗ്രസ് ആരോപിച്ചു
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിൻറ ജീവചരിത്ര സിനിമയായ ‘ദി ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്ററിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രത്തിൻറെ ട്രെയിലർ പങ്കുവെച്ച് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജാണ് വിവാദത്തിന് തിരികൊളുത്തിയത്. സിനിമ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വെച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായാതായി കോൺഗ്രസ് ആരോപിച്ചു. അതേസമയം സിനിമയെക്കുറിച്ച് പ്രതികരിക്കാൻ മൻമോഹൻസിംഗ് തയ്യാറായില്ല.
മുൻപ്രധാനമന്ത്രി മൻമഹോൻ സിംഗിൻറെ മാധ്യമ ഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരുവിൻറെ ദി ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്റർ എന്ന വിവാദ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്
സിനിമ. അനുപം ഖേർ മൻമോഹൻ സിംഗായി അഭിനയിക്കുന്ന സിനിമയുടെ ട്രെയിലർ ഇന്നലെയാണ് പുറത്ത് വന്നത്. അവിചാരിതമായി പ്രധാനമന്ത്രി പദംത്തിലെത്തുന്ന മൻമോഹൻസിംഗും, കോൺഗ്രസിലെ ആദ്യ കുടംബമായ ഗാന്ധി കുടുംബവും തമ്മിലുണ്ടായിരുന്ന ആന്തരിക സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സിനിമ പുറത്ത് വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ട്രെയിലർ ബിജെപിയുടെ ഔദ്യേഗിക ട്വിറ്റർ പേജ് ഏറ്റെടുത്തതോടെ ആരോപണം ഒന്നുകൂടെ ശക്തമാവുകയാണ്. നീണ്ട പത്ത് വർഷം രാജ്യത്തെ ഒരു കുടുംബം ബന്ധനത്തിലാക്കിയതിൻറെ കഥയെന്നാണ് ട്രെയിലറിന് ബിജെപി നൽകിയ കുറിപ്പ്. വ്യാജ പ്രചാരണങ്ങൾ നടത്തി ബിജെപിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജ്ജേവാല ഇതിന് മറുപടി നൽകി. അതേസമയം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൻമോഹൻ സിംഗ് പ്രതികരിക്കാൻ തയ്യാറായില്ല.
വിഷയത്തിൽ കൂടുതൽ പ്രതികരിച്ച് സിനിമക്ക് അനാവശ്യം പബ്ലിസിറ്റി നൽകേണ്ടെന്നറിയിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് സർക്കുലർ പുറത്തിറക്കി. ജനുവരി പതിനൊന്നിനാണ് സിനിമയുടെ റിലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here