മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്ത സ്ക്കൂള്‍ വര്‍ഷങ്ങളായി മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നു
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വർഷങ്ങളായി എയ്ഡഡ് സ്കൂളിൽ ക്ലാസ് നടക്കുന്നു. സ്കൂളിനെതിരായ പരാതികൾ മാനേജ്മെൻറ് സ്വാധീനത്താൽ മറികടന്നു. ഒടുവിൽ സ്കൂളിനെതിരെ നടപടിക്കൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. 2000ലാണ് കണ്ണൂർ ജില്ലയിലെ എടക്കാടുള്ള കടമ്പൂർ സ്കൂളിന് ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നത്. എന്നാൽ നാലുവർഷം പിന്നിട്ടപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയും കേരള എജുക്കേഷൻ ചട്ടം പാലിക്കാതെയും. ഹയർ സെക്കൻഡറി കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗം ക്ലാസുകൾ കടമ്പൂർ സിബിഎസ് സി സ്കൂളിലേക്ക് മാറ്റി. കെഇആർ ചട്ടം കാറ്റിൽപറത്തി ഹയർസെക്കൻഡറി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കുന്ന സിബിഎസ് സി സ്കൂൾ ആകട്ടെ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും അര കിലോമീറ്റർ അകലെ.
2010ഓടെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച ഹയർസെക്കൻഡറി ക്ലാസുകൾ യാതൊരു വിധ മാനദണ്ഡം പാലിക്കാതെ പൂർണമായും സിബിഎസ്ഇ ബ്ലോക്കിലേക്ക് മാറ്റി.എന്നാൽ മാറ്റിയ കെട്ടിടത്തിനാകട്ടെ പഞ്ചായത്ത് അധികൃതർ ഉറപ്പു വരുത്തേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ല. ഹയർ സെക്കൻറി ക്ലാസുകൾ പൂർണമായും സിബിഎസ്ഇ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷമാണ് സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസവകുപ്പിന് മുമ്പാകെ കെട്ടിടം മാറ്റാനുള്ള അപേക്ഷ സമർപ്പിച്ചത്.അതായത് 2004 മുതൽ 2010വരെ ഹയർസെക്കൻഡറി ക്ലാസുകൾ പ്രവർത്തിച്ചത് അനധികൃത കെട്ടിടത്തിലാന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപെട്ട പെട്ട സ്കൂൾ കൂടിയാണിത്.പാഠ്യേതര പദ്ധതിയിൽ സംസ്ഥാനത്ത് തന്നെ മുന്നിട്ടുനിൽക്കുന്ന സ്കൂളിൽ നിന്നാണ് ഈ നഗ്നമായ നിയമലംഘനം. മുൻപ് പലതവണ സ്കൂളിനെതിരെ പരാതി വന്നെങ്കിലും മാനേജ്മെൻറിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതിനെയെല്ലാം മാറ്റിയെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here