വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായും തൊഴിൽ മാറ്റവുമായും ബന്ധപ്പെട്ട നിയമ ഭേതഗതിക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായും തൊഴിൽ മാറ്റവുമായും ബന്ധപ്പെട്ട നിയമ ഭേതഗതിക്ക് സൗദി തൊഴിൽ മന്ത്രാലയം അംഗീകാരം നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ വിസ അനുവദിക്കില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും സ്വദേശീവൽക്കരണം ശക്തിപ്പെടുത്തുന്നതുമാണ് പുതിയ ഭേതഗതി.
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ്, സ്‌പോൺസർഷിപ്പ് മാറ്റം, പ്രൊഫഷൻ മാറ്റം തുടങ്ങിയ നിയമങ്ങളിലാണ് സൗദി തൊഴിൽ മന്ത്രാലയം ഭേതഗതി വരുത്തിയത്. ഇതുപ്രകാരം സൗദിവൽക്കരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെങ്കിൽ വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള വിദേശികൾക്ക് മാത്രമേ തൊഴിൽ വിസ അനുവദിക്കുകയുള്ളൂ. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ചില പ്രൊഫഷനുകളിൽ ഇളവ് അനുവദിക്കും.
തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകാതിരിക്കുക, വിദേശികളെ മറ്റു സ്‌പോൺസർമാർക്ക് കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുക, ബിനാമി ബിസിനസിനു കൂട്ടുനിൽക്കുക, സ്വദേശീവൽക്കരണം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ കണ്ടെത്തിയാൽ ആ സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി തൊഴിൽ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാലും തൊഴിലാളികളുടെ താമസരേഖ പുതുക്കാതിരുന്നാലും പുതിയ തൊഴിൽ വിസ അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് അഞ്ചു വർഷം വരെ പുതിയ വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്തും. തൊഴിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറാൻ അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് അവരുടെ അനുമതി ഇല്ലാതെ തന്നെ വിദേശികൾക്ക് സ്‌പോൺസർഷിപ്പ് മാറാം. ഇഖാമയിലെ പ്രൊഫഷൻ മാറ്റണമെങ്കിൽ പുതിയ പ്രോഫഷനുമായി ബന്ധപ്പെട്ട രേഖകൾ അതാത് രാജ്യങ്ങളിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്യണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here