Advertisement

കുരങ്ങുപനി; കേരളത്തിലും ജാഗ്രതാനിര്‍ദേശം

January 14, 2019
Google News 0 minutes Read

കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയില്‍ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും കനത്ത ജാഗ്രതാ നിര്‍ദേശം.നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.നേരത്തെ വയനാട്ടില്‍ കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ലും 15ലുമാണ് വയനാട്ടില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

പ്രധാനമായും കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന ആദിവാസി മേഖലകളിലാണ് പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളത്. കുരങ്ങില്‍ നിന്ന് ഉത്ഭവിക്കുന്ന പനി മനുഷ്യരില്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രോഗം പടരാന്‍ സാധ്യതയുളള മേഖലകളില്‍ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലെത്തണമെന്ന് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക പറഞ്ഞു. കളക്ടറേറ്റില്‍ സംശയനിവാരണത്തിന് പ്രത്യേക സെല്ലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

രോഗം ബാധിച്ച കുരങ്ങില്‍ നിന്നുമുള്ള ചെളളുകളാണ് മനുഷ്യരിലേക്ക് രോഗം പടര്‍ത്തുന്നത്. ശരീരവേദന, വിറയല്‍, പനി, തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ നിറവ്യത്യാസം, മൂക്കില്‍ നിന്നും രക്തംവരല്‍ എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. രണ്ടു ഘട്ടങ്ങളിലായാണ് രോഗബാധയുണ്ടാകുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യം പനി വന്ന് കുറഞ്ഞ ശേഷം വീണ്ടും പനിമൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്കെത്തുകയുമാണ് ചെയ്യുന്നത്.

തലച്ചോറിനെ വരെ ബാധിക്കുന്ന രോഗമാണിത്. വനപ്രദേശങ്ങള്‍ക്ക് സമീപത്തുളളവര്‍ പുറത്തിറങ്ങുമ്പോള്‍ കാലുകളില്‍ ചെള്ള് കയറാത്ത വിധമുള്ള ബൂട്ടുകള്‍ ധരിക്കുകയും കൈ മുഴുവനായും മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ചെള്ള് ശരീരത്തില്‍ കയറുന്നത് ഒഴിവാക്കാനായി ലേപനങ്ങള്‍ പുരട്ടുക. ചെള്ളുകള്‍ ശരീരത്തില്‍ കയറിയാല്‍ ഉടന്‍ തന്നെ ഇവയെ നീക്കം ചെയ്ത ശേഷം കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here