കോഴിക്കോട്ടെ വ്യാജ ചാരായ വാറ്റിന് എതിരെ നടപടികള്‍ ശക്തമാക്കി എക്സൈസ്
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ വ്യാപകമാവുന്ന വ്യാജ ചാരായ വാറ്റിനെതിരെ എക്‌സൈസ് വകുപ്പ് നടപടികൾ ശക്തമാക്കി. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ നടന്ന റെയ്ഡില്‍ 22 ലിറ്റര്‍ ചാരായവും വാഷുമാണ് എക്സൈസ് വകുപ്പ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരിധിയിലെ മലയോര മേഖലകളിലാണ് വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നത്. എക്‌സൈസ് വകുപ്പ് നടപടികൾ ശക്തമാക്കിയതോടെ മൂന്നിടത്തായി 22 ലിറ്റര്‍ ചാരായവും 170 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. വിവിധ കേസുകളിലായി എക്‌സൈസ് വകുപ്പ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിരുവമ്പാടി മേഖലയിൽ വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുന്നുമ്മല്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്നും ഏഴ് ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കൂടരഞ്ഞി കക്കാടംപൊയിലില്‍ നടന്ന പരിശോധനയിലും 10 ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. രണ്ടു കേസുകളിലുമായി പാവയ്ക്കല്‍ വീട്ടില്‍ ഷിബു സെബാസ്റ്റിയന്‍, കുന്നുമ്മൽ സുരേന്ദ്രൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അടിവാരം നൂറാംതോട് ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 70 ലിറ്റര്‍ വാഷും, 5 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നൂറാംതോട് സ്വാദേശി വര്‍ഗ്ഗീസ് എന്ന ജോര്‍ജ്ജിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. വീടിനോട് ചേര്‍ന്ന് വ്യാജ വാറ്റ് നടത്തുന്ന ഇയാൾ എക്‌സൈസ് പരിശോധനക്കെത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഞ്ചാവിനെതിരെ പ്രതിരോധം ശക്തമായപ്പോഴാണ് മലയോര മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായതെന്നാണ് അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here