കുട്ടനാട് പുനർനിർമ്മിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടു : രമേശ് ചെന്നിത്തല
പ്രളയാനന്തര കുട്ടാനാടിന്റെ സ്ഥിതി ഇപ്പോഴും അതീവ ദയനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട് പുനർനിർമ്മിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കുട്ടനാട്ടിൽ പ്രതിപക്ഷ നേതാവ് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നൂറു കണക്കിന് ആളുകളാണ് പരാതികളുമായി എത്തിയത്.
പ്രളയം വിതച്ച ദുരന്തങ്ങളിൽ നിന്ന് കുട്ടനാട് ഇപ്പോഴും കരകയറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രളയാനന്തര കുട്ടനാടിന് ആശ്വാസമെന്ന പേരിൽ പ്രതിപക്ഷ നേതാവ് ജനസംമ്പർക്ക പരിപാടി സംഘടിപ്പിച്ചത്.
75 ശതമാനത്തിലേറെ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് പകരം വീടുവെയ്ക്കാൻ സഹായം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇത് ഒഴിവാക്കുന്നതിനായി പൂർണമായി തകർന്ന വീടുകൾ പോലും, 75 ശതമാനത്തിൽ താഴെമാത്രമെ കേടുപാടുകൾ ഉണ്ടായിട്ടുള്ളു എന്ന് റവന്യു ഉദ്ദ്യേഗസ്ഥർ റിപ്പോർട്ട് നൽകിയതായി പരാതിയുണ്ട്.
ആലപ്പുഴ മാമ്പഴക്കരിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പ്രളയ നഷ്ടങ്ങളുടെ കണക്കുകളുമായി നൂറ് കണക്കിനാളുകളാണ് പ്രതിപക്ഷ നേതാവിനരികിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here