സിബിഐ സിപിഎമ്മിനെ വേട്ടയാടുകയാണെന്ന് കോടിയേരി
ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനെ വേട്ടയാടാനാണ് സിബിഐ ശ്രമിക്കുന്നത്. തെളിവുകളില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സി.ബി.ഐ യെ ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ ആരോപിച്ചിരുന്നു.
തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ആരോപണം. സി.ബി.ഐ നടത്തിയ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കുറിപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നുണ്ട്.
രണ്ട് ലീഗ് പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118ാം വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും പുതിയ തെളിവുകളോ, സാക്ഷികളോ ഇല്ലാതെയാണ് സി.ബി.ഐ ഇത്തരം നീക്കം നടത്തിയതെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here