ഡോ.ഷാനവാസിന്റെ ദുരൂഹ മരണം; സോഷ്യൽ മീഡിയയിൽ അശ്ലീലം പ്രചരിപ്പിച്ച ഷൈജു സുകുമാരൻ പിടിയിൽ
സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അശ്ലീലവും തെറിയും വിളമ്പിയ ഷൈജു സുകുമാരൻ നാടാർ പോലീസ് പിടിയിലായി
പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ പുതിയ വഴിത്തിരിവ്. ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന ‘ശേഷം’ എന്ന അന്വേഷണാത്മക പരിപാടിയും , www.twentyfournews.com ഉം പുറത്തു കൊണ്ട് വന്ന ഡോ.ഷാനവാസിന്റെ ദുരൂഹ മരണം സംബന്ധിച്ച സംശയങ്ങളും, തെളിവുകളും മുൻ നിർത്തി പ്രസിദ്ധീകരിച്ച സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അശ്ലീലവും തെറിയും വിളമ്പിയ ഷൈജു സുകുമാരൻ നാടാർ പോലീസ് പിടിയിലായി. കൂടുതൽ തെളിവുകൾ ഇയാളിൽ നിന്നും ലഭിച്ചതായി സൈബർ സെൽ ഇൻസ്‌പെക്ടർ ബിനുകുമാർ ഗോപാലകൃഷ്ണൻ 24 ന്യൂസിനോട് പറഞ്ഞു.
ഇതേ പരിപാടിയിൽ തങ്ങളുടെ സംശയങ്ങൾ പങ്കു വച്ച ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയ്‌ക്കെതിരെ പരസ്യമായി അശ്ലീല പ്രചാരണം നടത്തിയതായും ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. കുടുംബത്തിലെ പെൺകുട്ടികളുടെ മുഖം നഗ്ന ചിത്രങ്ങളുമായി ചേർത്തു വച്ച് ഫേസ്ബുക്കിലും മറ്റു ഇന്റർനെറ്റ് സൈറ്റുകളിലും ഇയാൾ പ്രസിദ്ധീകരിച്ചു. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പ്രത്യേകം കേസ് എടുത്തിരുന്നു.
ഷൈജു സുകുമാരൻ നാടാരുടെ യാത്രയും മറ്റും സശ്രദ്ധം ശാസ്ത്രീയമായി നിരീക്ഷിച്ച കേരളത്തിലെ സൈബർ സെൽ വിദേശത്തു നിന്നും ഇയാൾ എത്തിയ ഉടനെ തന്നെ ട്രാക് ചെയ്തു. നാട്ടിലേക്ക് നേരെ എത്താതെ ഷൈജു ആദ്യം മുംബൈയിൽ വിമാനം ഇറങ്ങി. മുംബൈയിൽ നിന്നും എറണാകുളത്തേക്ക് എത്തിയ ഷൈജു നാട്ടിലേക്ക് പോകുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞു കൂട്ടുകാരുമൊത്ത് കോട്ടയത്ത് ഒളിവിൽ താമസിച്ചു. ഒളിവിൽ താമസിക്കവെ പരാതിക്കാരിയായ മാധ്യമ പ്രവർത്തകയുടെ വീടിനു സമീപം ഇയാളും കൂട്ടുകാരും പോയതായും സൂചനയുണ്ട്. കോട്ടയത്ത് ഷൈജു സുകുമാരൻ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഭർത്താവിന്റെയും ബന്ധുക്കളുടെയും സഹായം തേടി ഷൈജുവിനെ തിരഞ്ഞത്. അതോടെ ഷൈജുവും കൂട്ടരും പത്തനംതിട്ടയ്ക്കു പോയി. പിന്തുടർന്ന മാധ്യമപ്രവർത്തക പത്തനംതിട്ട വച്ച് ഷൈജുവിന്റെ കാർ തടഞ്ഞ ശേഷം സംഘത്തെ പോലീസിൽ ഏൽപ്പിച്ചു.
നെടുമങ്ങാട് സ്വദേശി ഷൈജു സുകുമാരന്‍ നാടാര്‍, ഭാര്യാ സഹോദരന്‍ കോട്ടയം സ്വദേശി എസ്. സുധീഷ്, സുഹൃത്തുക്കളായ ആര്‍.വൈ.എഫ്. നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കന്‍, അടൂര്‍ സ്വദേശി അംജത്ത് എന്നിവരെയാണ് മാധ്യമ പ്രവർത്തകയായ യുവതിയുടെ നേതൃത്വത്തിലെത്തിയ സംഘം പിടികൂടി പോലീസിനു കൈമാറിയത്.
ഇയാൾക്കെതിരെയുള്ള ആദ്യ പരാതികളിൽ നടപടി വൈകിയപ്പോൾ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയമിച്ചു. ഇതിനിടെയാണ് വിദേശത്തായിരുന്ന പ്രതി ഷൈജു നാട്ടിലെത്തിയത്. ഇയാൾ വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
ഡോ.ഷാനവാസിന്റെ മരണം ദുരൂഹതയുണ്ടാക്കുന്നു എന്ന പ്രസ്താവനകളോട് ഇയാൾ വളരെ അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. മരിച്ച ഷാനവാസിനെ അവഹേളിക്കുന്ന തരത്തിലാണ് ഫ്‌ളവേഴ്‌സ് /24 ന്യൂസ് ഫേസ്ബുക് പോസ്റ്റുകളിൽ ഇയാൾ പ്രതികരണം രേഖപ്പെടുത്തിയത്. പലതിലും പച്ചത്തെറി. ഡോ.ഷാനവാസിന്റെ മരണത്തിൽ ഇയാൾ ഇത്രയും വിറകൊള്ളാൻ കാരണം എന്തെന്നത് ദുരൂഹമായി തുടരുന്നു. കൂടുതൽ അന്വേഷണത്തിൽ അത്തരം വിവരങ്ങളും പുറത്തു വന്നേക്കും.
ഷൈജു സുകുമാരനെ പിന്നീട് സൈബർ സംഘം ചോദ്യം ചെയ്തു. കൂടുതൽ തെളിവുകൾ ഇയാളിൽ നിന്നും ലഭിച്ചതായി സൈബർ സെൽ ഇൻസ്‌പെക്ടർ ബിനുകുമാർ ഗോപാലകൃഷ്ണൻ 24 ന്യൂസിനോട് പറഞ്ഞു.
http://twentyfournews.com/2016/07/24/controversial-death-of-dr-shanavas-in-kerala-was-it-a-murder/
shaiju-sukumarana-nadar-in-custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here