”നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്.” ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്
കനത്ത മഴ മൂലം സംഗീതാസ്വാദകർക്ക് നഷ്‌ടമായ എ ആർ റഹ്മാൻ ലൈവ് വീണ്ടും കൊച്ചിയിൽ നടത്തുമെന്ന് ഫ്‌ളവേഴ്‌സ് ടി വി എം.ഡി. ആർ ശ്രീകണ്ഠൻ നായർ. റഹ്മാൻ ആരാധകരെയും സംഭവങ്ങളിൽ ആശങ്കപ്പെട്ടവരെയും അഭിസംബോധന ചെയ്താണ് കത്ത്. ”അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു.” ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാതെ ഫ്‌ളവേഴ്‌സ് അധികൃതർ എ ആർ റഹ്മാൻ ആരാധകർക്കൊപ്പം ആണെന്ന് വ്യക്തമാക്കുന്നു കത്തിൽ.
ആർ ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്
പ്രിയമുള്ളവരെ,
തുടർച്ചയായി സംഭവിച്ച മഴയും അതിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകളും മൂലം നിങ്ങളും ഞങ്ങളും ഒരു പോലെ ആഗ്രഹിച്ച എ ആർ റഹ്മാൻ സംഗീത വിസ്മയം ഉടൻ തന്നെ നടത്താനായി മാറ്റി വച്ചുവെങ്കിലും ഇന്നലെ നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്.
കഴിഞ്ഞ 3 വർഷമായി ഞങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത പ്രേക്ഷരുടെ മുന്നിലേക്ക് എ ആർ റഹ്മാൻ എന്ന സംഗീത മാന്ത്രികനെ കൊണ്ടു വരിക എന്നത് ഞങ്ങളുടെ ഒരു സ്വപ്ന പദ്ധതിയായിരുന്നു. വലിയ പ്രയത്‌നത്തിനു ശേഷമാണ് നിങ്ങൾക്കായി എ ആർ റഹ്മാനെ ഞങ്ങൾ കൊച്ചിയിലെത്തിച്ചത് തന്നെ. എന്നാൽ ഞങ്ങളുടെ ആ വലിയ സ്വപ്നങ്ങൾക്ക് മേലേക്കാണ് മഴ പേമാരിയായി പെയ്ത് ഇറങ്ങിയത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു.
നിങ്ങളുടെ സുരക്ഷയും സംരക്ഷണവും കൂടുതൽ ഉറപ്പ് വരുത്താനായി ഞങ്ങൾ ശ്രദ്ധാലുക്കളായിരിക്കും. വൈദ്യുത കേബിളുകളും മറ്റും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിൽ ഇന്ന് പരിപാടി നടത്തരുതെന്നാണ് വിദഗ്ധർ നൽകിയ നിർദേശം. എന്നാൽ എ ആർ റഹ്മാൻ ലൈവ് എന്ന സംഗീത വിരുന്ന് നിങ്ങൾക്കായി ഒരുക്കുക എന്ന ഉദ്യമത്തിൽ നിന്നും ഞങ്ങൾ ഒരു ചുവടു പോലും പിന്നോട്ട് പോയിട്ടില്ല. മികച്ച സുരക്ഷിതമായ ചുറ്റുപാടിൽ മറ്റൊരിടത്ത് ആ വിസ്മയം ഞങ്ങൾ നിങ്ങൾക്കായി സംഘടിപ്പിക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ദിവസത്തെ ഷോയ്ക്കായി ടിക്കറ്റ് എടുത്ത എല്ലാവർക്കും അവരുടെ തുക തിരിച്ച് ലഭിക്കും. അടുത്ത മൂന്ന് ദിവസങ്ങളിലായി പണം നിങ്ങൾക്ക് റീഫണ്ട് ചെയ്യാം. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ഏറ്റവും വേണ്ട ഈ സമയത്തു അത് ലഭിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു. നിങ്ങളുടെ വലിയ മനസ്സിനും ക്ഷമയ്ക്കും നന്ദി.
ആർ. ശ്രീകണ്ഠൻ നായർ
an open letter from R Sreekandan Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here