ജലന്ധർ പീഡനം; അന്വേഷണ സംഘം വിപുലീകരിച്ചു
ജലന്ധർ പീഡനക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് എസ്‌ഐമാരെയും രണ്ട് സിഐമാരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റന്നാൾ അന്വേഷണ സംഘത്തിന്റെ യോഗം ഐജി വിളിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധസമരത്തിന് പിന്തുണയേറുകയാണ്. മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ, വിഎസ് അച്യുതാനന്ദൻ എന്നിവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബിഷപ്പിൻറെ അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയെന്നും വി.എസ് അച്യുതാന്ദൻ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മർദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോൾത്തന്നെ, കുറ്റാരോപിതൻ അധികാരത്തിൻറേയും സ്വാധീനത്തിൻറെയും സുരക്ഷിതത്വത്തിൽ കഴിയുന്നത് ജനങ്ങൾക്ക് നൽകുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവർ പരസ്യമായി സമരരംഗത്തിറങ്ങിയതെന്നും വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി.
ബിഷപ്പും പൊലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാൽ പാഷ കന്യാസ്ത്രീകൾക്ക് പിന്തുണനൽകിക്കൊണ്ട് ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here