ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് ഡബ്ല്യുസിസി
തുറന്ന പോരാട്ടം ആഹ്വാനം ചെയ്ത് ഡബ്യുസിസി അംഗങ്ങളുടെ പത്രസമ്മേളനം. എറണാകുളം പ്രസ് ക്ലബിലാണ് പത്രസമ്മേളനം വിളിച്ച് ചേര്‍ത്തത്. അഞ്ജലി മേനോനാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. ആക്രമണം നേരിട്ട നടിയ്ക്ക് നേരെ നീതി കിട്ടിയില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്യുസിസി രൂപം കൊണ്ടത്. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുന്ന സമയമാണിത്. എന്നാല്‍ മലയാളസിനിമയില്‍ നിന്ന് വാക്കാലുള്ള ഉറപ്പല്ലാതെ ഒന്നും ലഭിച്ചിട്ടില്ലെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മീറ്റിംഗിന് ശേഷം അമ്മയുടെ പ്രസിഡന്റ് നടിമാര്‍ എന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തതെന്ന് നടി രേവതി പറഞ്ഞു. എന്തുകൊണ്ടാണ് പേര് പറയാഞ്ഞത്. ആ അഭിസംബോധന വേദനിപ്പിച്ചു. വാക്കാലല്ലാതെ സഹായം ലഭിച്ചിട്ടില്ലെന്നും രേവതി പറഞ്ഞു. അമ്മയുടെ ഒരു പരിപാടിയിക്കും എന്നെ വിളിച്ചിട്ടില്ല. കൊമേഴ്സ്യല്‍ ബെനഫിറ്റ് ലഭിക്കാത്തത് കൊണ്ടാകും എന്നെ ക്ഷണിക്കാത്തത്. ജനറല്‍ ബോഡിയിലും പങ്കെടുത്തില്ല. നടിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ഞാന്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത കാര്യമാണ് അമ്മയിലെ ഭരണസമിതി പറയുന്നത്. നാല്‍പത് മിനിട്ട് കുറ്റപ്പെടുത്തലാണ് സഹിക്കേണ്ടി വന്നത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള ഇഷ്ടക്കേടാണ് ഞങ്ങളുമായി വിളിച്ച് ചേര്‍ത്ത യോഗത്തിലും പറയുന്നത്. അതിന് ശേഷം നടിയുടെ ഓഡിയോ അവിടെ കേള്‍പ്പിച്ചു. അപ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ പേഴ്സണല്‍ ഓപീനിയന്‍ ആയിട്ട് സപ്പോട്ട് ചെയ്യാം ജനറല്‍ ബോഡിയുടെ തീരുമാനം എങ്ങനെ മാറ്റും എന്നാണ് ചോദിച്ചത്. അമ്മയുടെ ബൈലോ ഗണേഷ് കുമാര്‍ ഉണ്ടാക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറ്റവാളിയെ രക്ഷിക്കുന്ന ഈ നിയമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ദിലീപിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. നിയമങ്ങള്‍ അവര്‍ തന്നെ എടുത്ത ശേഷം അവര്‍ തന്നെ മാറ്റുന്ന അവസ്ഥയാണ് സംഘടനയില്‍ നടക്കുന്നതെന്ന് രമ്യാ നമ്പീശന്‍ കുറ്റപ്പെടുത്തി. ജനറല്‍ ബോഡിയില്‍ എടുക്കുന്ന തീരുമാനം പിന്നീട് ഒരു മീറ്റിംഗില്‍ ചെല്ലുമ്പോള്‍ അത് മാറിയിരിക്കും, ഏതോ ഇന്‍വിസിബിള്‍ മീറ്റിംഗില്‍ അത് മാറ്റിയെന്നാണ് അറിയാന്‍ കഴിയുക. അങ്ങനെ ഒരു സ്ഥലം ഇനി ഞങ്ങള്‍ക്ക് പോരാടാന്‍ വേണ്ടെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.
പത്മപ്രിയ, രേവതി, പാര്‍വതി, ദീദി ദാമോദരന്‍, സജിത മഠത്തില്‍, അഞ്ജലി മേനോന്‍, ബീന പോള്‍ രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ തുടങ്ങിയവരാണ് പത്രസമ്മേളത്തില്‍ പങ്കെടുത്തത്. എല്ലാവരും കറുത്ത വസ്ത്രം ധരിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here