സി.എന്‍ ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ നടന്ന അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടക്കം നിരവധി പേരാണ് എത്തിയത്.
രാവിലെ മുതല്‍ വലിയ ജനക്കൂട്ടമാണ് സി എന്‍ ബാലകൃഷ്ണന്റെ വീട്ടിലേക്ക് എത്തിയത്.10മണിയോടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചിതയിലേക്കെടുത്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കി. പോലീസ് മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു.
തുടര്‍ന്ന് മകളുടെ മകന്‍ വിഷ്ണു ചിതയിലേക്ക് തീപകര്‍ന്നു. ആറര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സി.എന്‍ വിട വാങ്ങുമ്പോള്‍ തൃശൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായത് അമരക്കാരനെ കൂടിയാണ്. മന്ത്രിമാരായ വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ കോണ്‍ഗ്രസ് നേതാക്കളായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി നിരവധി നേതാക്കളുടെ നിരയും ചടങ്ങിന് സാക്ഷിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here