‘വനിതാ മതിലിന് ഉപയോഗിക്കുന്ന തുക ദുരിതാശ്വാസത്തിന് ചെലവഴിക്കാമായിരുന്നില്ലേ?’; വിമര്‍ശനവുമായി ചെന്നിത്തല
രാഷ്ട്രീയ ആവശ്യങ്ങൾക്കായി സ്ത്രീ സുരക്ഷക്കുള്ള പണം ഉപയോഗിക്കുന്നത് അധാർമികമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയ മതിലിന് 50 കോടി ചെലവഴിക്കുന്നത് അഴിമതിക്ക് വേണ്ടിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇതിനെ നിയമപരമായി നേരിടും. മുഖ്യമന്ത്രി ചെയ്ത വിശ്വാസ വഞ്ചന അംഗീകരിക്കാനാകില്ലെന്നും ദുരിതാശ്വാസത്തിന് ആ പണം ചെലവഴിക്കാമായിരുന്നില്ലേ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, വനിതാ മതിലില്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വനിതാ മതിലിന് സർക്കാർ ചെലവഴിക്കുന്ന തുകയെത്രയെന്ന് പരിപാടിക്ക് ശേഷം കോടതിയെ അറിയിക്കണം. കുട്ടികളെ നിർബന്ധിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here