ഹജ്ജ് ഉംറ സേവനം ചെയ്യാനായി സൗദിയില്‍ പ്രത്യേക ഡിപ്ലോമ കോഴ്സ് ആരംഭിച്ചു
ഹജ്ജ് ഉംറ സേവനം ചെയ്യാനായി സൗദിയില്‍ പ്രത്യേക ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് ഓഫ് ടൂറിസം ആണ് ഹജ്ജ് ഉംറ സേവനത്തിനായി പ്രത്യേക ഡിപ്ലോമ കോഴ്സ് ആരംഭിച്ചത്. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുകയാണ് രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ കോഴ്സിന്‍റെ ലക്‌ഷ്യം.
തീര്‍ഥാടകരുടെ താമസം, സുരക്ഷാ കാര്യങ്ങള്‍, ഭക്ഷണ വിതരണം, യാത്ര, ക്രൌഡ് മാനെജ്മെന്റ്, അത്യാഹിതങ്ങളില്‍ നിന്ന് തീര്‍ഥാടകരെ രക്ഷിക്കല്‍ തുടങ്ങിയവ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള യോഗ്യതയും പരിചയ സമ്പത്തുമുള്ള അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും പരിശീലനം നടക്കുക. ഹജ്ജ് ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് കീഴിലും ഹജ്ജ് ഉംറ മന്ത്രാലയത്തിനു കീഴിലും ജോലി ചെയ്യാന്‍ ഈ കോഴ്സ് പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. പതിനായിരക്കണക്കിന് സ്വദേശികളാണ് മക്കയിലും പരിസരപ്രദേശങ്ങളിലും മാത്രം ഉംറ സേവന രംഗത്തുള്ളത്. ഹജ്ജ് വേളയില്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കും. പ്രത്യേക പരിശീലനം കിട്ടുന്നവരുടെ സേവനം ലഭിക്കുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള പരാതികള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും എന്നാണു പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here