‘അച്ഛന്‍ നിന്റെ ഹീറോയായി എപ്പോഴും കൂടെയുണ്ടാകും’
തെലങ്കാനയില്‍ ദുരഭിമാനക്കൊലയുടെ ഇര പ്രണയ് കുമാറിന്റെ ഭാര്യ അമൃത വര്‍ഷിണി കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ദിവസമാണ് അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനുവരിയില്‍ പ്രണയിയുടേയും അമൃതയുടേയും വിവാഹവാര്‍ഷികമായിരുന്നു. സ്വന്തം കുടുംബാംഗങ്ങളുടെ ഭീഷണി ഭയന്ന് അമൃതവര്‍ഷിണിയും കുഞ്ഞും രഹസ്യ കേന്ദ്രത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമൃതയ്ക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രണയിന്റെ പിതാവ് ബാലസ്വാമി. ഇതിനിടെ പ്രണയിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമൃതയുടെ ചിത്രം പുറത്തുവന്നു.
ഗര്‍ഭിണിയായിരുന്ന അമൃത വര്‍ഷിണിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുന്നതിനിടെയായിരുന്നു പ്രണയിയെ വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ കണ്‍മുന്നില്‍ കൊട്ടേഷന്‍ സംഘം പ്രണയിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ പ്രണയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. പട്ടിക ജാതിക്കാരനായ പ്രണയിയെ മകള്‍ വിവാഹം ചെയ്തതിനെ ശക്തമായി എതിര്‍ത്ത അമൃതയുടെ പിതാവ് മാരുതി ഒരു കോടി രൂപയുടെ കൊട്ടേഷനാണ് പ്രണയിയെ കൊല്ലാന്‍ ഏര്‍പ്പെടുത്തിയത്.
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയ് അമൃതയ്ക്ക് നല്‍കിയ സമ്മാനമാണ് ആ കുഞ്ഞ്. കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ ഒരു നോക്കു കാണാന്‍ പ്രണയ് ഇല്ലെന്ന സത്യം അമൃത ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ സ്വന്തം കുടുംബാംഗങ്ങളുടെ മുന്നില്‍ മകനെ സുരക്ഷിതനായി വളര്‍ത്തണമെന്നാണ് അമൃത വര്‍ഷിണി ആഗ്രഹിക്കുന്നത്. പ്രണയുടെ ഫോട്ടോ ചൂണ്ടി, അച്ഛന്‍ നിന്റെ ഹീറോയായി എപ്പോഴും കൂടെയുണ്ടാകുമെന്ന് അമൃത വര്‍ഷിണി മകനെ പറഞ്ഞ് പഠിപ്പിക്കും. തിരിച്ചറിവെത്തുന്ന പ്രായം വരെ അവന് മുന്നില്‍ കരയാതെ അവള്‍ക്ക് പിടിച്ചു നിന്നേ പറ്റൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here