ലോക്സഭാ തെരഞ്ഞെടുപ്പ്; എം കെ രാഘവൻ എംപിയുടെ അഴിമതിക്കേസ് പ്രചാരണ ആയുധമാക്കുന്നു
സ്ഥാനാർത്ഥി നിർണ്ണയങ്ങള്‍ക്ക് മുമ്പ് തന്നെ തെരഞ്ഞെടുപ്പിന്റെ പരസ്യപോരാട്ടത്തിന് വേദിയാവുകയാണ് കോഴിക്കോട്. യു ഡി എഫ് സ്ഥാനാർത്ഥിയാകാനൊരുങ്ങുന്ന എം കെ രാഘവൻ എംപിക്ക് നേരെയുള്ള അഴിമതി കേസ് ഉയർത്തിക്കാട്ടി നഗരത്തിൽ ഫ്ലെക്സ് യുദ്ധവും ആരംഭിച്ചു കഴിഞ്ഞു.
അഗ്രീൻകോ സഹകരണ സൊസൈറ്റി ചെയർമാനായിരിക്കെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എംപി എംകെ രാഘവന് നേരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
കോഴിക്കോട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാന്‍ ഒരുങ്ങവെയാണ് തിരിച്ചടിയായി എം.പിക്ക് നേരെ ആരോപണം ഉയർന്നത്. കെ പി സി സി അധ്യക്ഷൻ തന്നെ എംകെ രാഘവൻ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് സൂചന നൽകിയിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ ബാലുശേരി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വോട്ട് തേടി പോസ്റ്റർ പതിക്കുകയും വീട് കയറി പ്രചാരണവും നടത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പുറത്ത് വന്ന അഴിമതി കേസിനെ തെരെഞ്ഞെടുപ്പിനുളള രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഇടതുപക്ഷം. ഇതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ മുഴുവൻ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ രാഘവനെതിരെയുള്ള ഫ്ലെക്സുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്.
എന്നാൽ എംകെ രാഘവന്റെ സ്ഥാനാർത്ഥിത്വം യു ഡി എഫിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് തന്നെ ഇടതുപക്ഷവും ഉറപ്പിച്ചു എന്നതാണ് നഗരത്തിൽ വ്യപാകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ തെളിയിക്കുന്നത്.
Read More: ലോക്സഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഇടത് മുന്നണി
ഇതോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിർണ്ണയവും പൂർത്തിയാകും മുൻപ് മണ്ഡലം പരസ്യപോരാട്ടത്തിന് വേദിയാവുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടന്ന് സിപിഎം ആരോപിക്കുമ്പോൾ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here