ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദം തളളി പാക്കിസ്താന്‍
ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം അവകാശവാദം തള്ളി പാക്കിസ്താന്‍. പാക്ക് പഞ്ചാബിലെ ബഹവൽപുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് സംഘടനയായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്താന്‍ മന്ത്രി ഫവദ് ചൗധരി പറഞ്ഞു. മദ്രസ ജയ്ഷെയുടെ ആസ്ഥനമാണെന്നു പറയുന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
600 വിദ്യാർഥികളും 70 അധ്യാപകരുമാണ് മദ്രസിയിലുള്ളത്. ഇവർക്ക് സംരക്ഷണം നൽകാനാണ് പൊലീസ് നിയന്ത്രണം ഏറ്റെടുത്തത്. ഇവർക്കാർക്കും ഭീകരപ്രവർത്തനങ്ങളുമായോ ഏതെങ്കിലും നിരോധിത സംഘടനകളുമായോ ബന്ധമില്ലെന്നു പഞ്ചാബ് പൊലീസും അവകാശപ്പെട്ടു. ജയ്ഷെ മുഹമ്മദ് സംഘടനയെ കുറിച്ചോ മസൂദ് അസ്ഹറിനെ കുറിച്ചോ തങ്ങൾക്ക് അറിയില്ലെന്നു മദ്രസയിലെ അധ്യാപകരും വിദ്യാർഥികളും പറഞ്ഞതായി ചില പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ അവകാശപ്പെട്ടത്. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടർന്നാണു നടപടിയെന്നും പാക്കിസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
Read More: ഇമ്രാന്‍ ഖാന്‍ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം; അസദുദ്ദീൻ ഒവൈസി
40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ പാക്കിസ്താനുമേല്‍ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്താനെ ഒക്‌ടോബര്‍ വരെ ഗ്രേ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here