സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടത് പത്തരലക്ഷം വിദേശികള്‍ക്ക്
സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വകാര്യ മേഖലയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. സ്വദേശികള്‍ ഉള്‍പ്പെടെ ആകെ പതിമൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ തൊഴില്‍ നഷ്ടപ്പെട്ടു.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2017 – ല്‍ സൗദിയിലെ സ്വകാര്യ മേഖലയില്‍ തൊണ്ണൂറ്റിയൊമ്പത് ലക്ഷത്തി മുപ്പതിനായിരം തൊഴിലാളികള്‍ ഉണ്ടായിരുന്നു. 2018 അവസാനമായപ്പോഴേക്കും ഇത് എണ്‍പത്തിയാറു ലക്ഷമായി ആയി കുറഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ പതിമൂന്നു ലക്ഷത്തി മുപ്പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 2,78,000 കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം പതിനേഴു ലക്ഷം സൗദികള്‍ ആണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. എഴുപത്തിയൊമ്പത് ലക്ഷത്തി അമ്പതിനായിരം ഉണ്ടായിരുന്ന വിദേശികളുടെ എണ്ണം അറുപത്തിയൊമ്പത് ലക്ഷമായി കുറഞ്ഞു. അതായത് ഒരു വര്‍ഷം കൊണ്ട് പത്ത് ലക്ഷത്തി അമ്പതിനായിരം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അറുപത്തി നാലായിരത്തോളം സ്വദേശി വനിതകള്‍ക്ക് ഈ കാലയളവില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ വിദേശ വനിതകളുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറ് വര്‍ധിച്ചു. നിലവില്‍ അഞ്ച് ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരം സ്വദേശി വനിതകളും രണ്ട് ലക്ഷത്തി പതിനാലായിരത്തി ഇരുനൂറ് വിദേശ വനിതകളും ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here