സൈന്യത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ബലാകോട്ട് ആക്രമണത്തിന്റെ തെളിവു ചോദിക്കുന്നതെന്ന് പ്രധാനമന്ത്രി
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവാണ് പ്രതിപക്ഷത്തിന് ആവശ്യം. പാക്കിസ്ഥാന്റെ വാദം പ്രതിപക്ഷം ഏറ്റുപിടിക്കുകയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ പട്‌നയില്‍ നടന്ന സങ്കല്‍പ്പ് റാലിയില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുന്നതിനിടെയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് എന്തിനാണെന്ന് മോദി ചോദിക്കുന്നു. ശത്രുവിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അവര്‍ പുറപ്പെടുവിക്കുന്നത്. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ വ്യോമസേന നടത്തിയ ആക്രമണത്തെ രാജ്യം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍ പ്രതിപക്ഷത്തിന് തെളിവാ്ണ് ആവശ്യം. ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് എന്‍ഡിഎയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതൊന്നും മറക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read more: ബലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് ദിഗ്‌വിജയ് സിങ്
ബലാകോട്ടിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മോദിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും അതിനുള്ള തെളിവെവിടെയെന്നും മമത ചോദിച്ചിരുന്നു. ബാലാക്കോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here