‘സോഷ്യല്‍ മീഡിയ പോരാളികളേ, നിങ്ങള്‍ അതിര്‍ത്തിയിലേക്ക് പോകൂ’; കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വാതോരാതെ സംസാരിച്ച ‘സോഷ്യല്‍ മീഡിയ പോരാളികള’ വിമര്‍ശിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. കശ്മീരിലെ ബുഡ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ സൈനികന്‍ നിനാദ് മന്ദവാഗ്‌നേയുടെ ഭാര്യ വിജേത മന്ദവാഗ്‌നേയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അല്‍പം ഉത്തരവാദിത്തത്തോട് കൂടി പെരുമാറണമെന്ന് വിജേത ആവശ്യപ്പെട്ടു. വികാരം ഉയര്‍ത്തിവിടുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്നം ഇത്തരക്കാര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക മാധ്യമങ്ങളും ടെലിവിഷനും ഉള്‍പ്പെടെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ മീഡിയയുടെ പെരുമാറ്റം ഔചിത്യമില്ലായ്മയോടെയാണ്. ഇത്തരക്കാരോട് തനിക്ക് പറയാനുള്ളകാര്യം നിനാദിനെ പോലെ, വിങ് കമാണ്ടര്‍ അഭിനന്ദനെ പോലെ, അതിര്‍ത്തിയിലെ മറ്റ് സൈനികരെ പോലെ നിങ്ങളും സേനകളുടെ ഭാഗമാവു എന്നാണ്. കുടുംബാംഗങ്ങളെയെങ്കിലും സേനയുടെ ഭാഗമാക്കണം. ഇതിനായില്ലെങ്കില്‍ രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ മറ്റ് വഴികളും നിരവധിയാണ്. നിങ്ങളുടെ പരിസരങ്ങള്‍ ശുചിത്വമുള്ളതാക്കുക, റോഡില്‍ തുപ്പാതെയും പൊതു ഇടങ്ങള്‍ ടോയ്‌ലറ്റ് ആക്കാതിരിക്കുക, സ്തീകളെ അപമാനിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്. വിജേതയുടെ പ്രതികരണം സോഷ്യല്‍ മീഡിയില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.
ബുദ്ഗാം ജില്ലയില്‍ വ്യോമസേനയുടെ എംഐ-17 ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 6 വ്യോമസേന ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here