കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. ഇത്തരം സംഭവങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും സ്പീക്കര്‍ കോഴിക്കോട് പറഞ്ഞു. കാസര്‍കോട് കഴിഞ്ഞ മാസം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
Read Also: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കൊല്ലം ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വളവുപച്ച സ്വദേശിയ ബഷീറാണ് ഇന്നലെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ പോലീസ് പിടിയിലായിരുന്നു. ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ കൊല നടത്തിയത്. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ബഷീറിന്റെ അനുജന്റെ ഭാര്യയ്ക്കും അനന്തരവള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം വ്യക്തിപരമായ കാരണമാണ് കൊലയ്ക്ക് കാരണമെന്നാണ് കടയ്ക്കല്‍ പോലീസ് വ്യക്തമാക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും കൊലപാതകം രാഷ്ട്രീയ പരമല്ലെന്നുമാണ് പോലീസ് ഭാഷ്യം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ നടക്കുകയാണ്.
അതേ സമയം കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം കോണ്‍ഗ്രസിന്റെ പകരം വീട്ടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ ഇരട്ടകൊലപാതകത്തിന്റെ തിരിച്ചടിയെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ അക്രമമെന്നും എന്നാല്‍ കൊല്ലത്തെ കൊലപാതകത്തിനു തിരിച്ചടി നല്‍കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഈ കാര്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. സംസ്ഥാനത്ത് ഒരിടത്തും ഈ സംഭവത്തിന്റെ പേരില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ നയമല്ല. പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here