പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവം; സുരക്ഷാ വീഴ്ചയുണ്ടായതായി കെ.എസ്.ഇ.ബി റിപ്പോര്‍ട്ട്
പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്ന് വിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി കെ.എസ്.ഇ.ബി യുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഒന്നിലധികം പേര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് മാത്രമായി ഷട്ടര്‍ ഉയര്‍ത്താന്‍ കഴിയില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാമിനെക്കുറിച്ചും ഷട്ടറിനെക്കുറിച്ചും അറിയാവുന്നവരാണിവര്‍. പ്രദേശവാസികളായവരെ സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അടുത്ത കാലത്തൊന്നും താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ പിരിച്ചുവിടപ്പെട്ടിട്ടില്ല. ഷട്ടര്‍ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ്. ഡാം തുറന്നുവിട്ടതില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നും മൂന്നു മാസമായി ഡാമില്‍ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടത്. ഷട്ടറിന് കേടുപാടുകള്‍ വരുത്തുകയും സമീപത്തായി സൂക്ഷിച്ചിരുന്ന സ്വകാര്യവ്യക്തിയുടെ വള്ളം തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here