റിമാന്റിൽ കഴിയുന്ന എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് പത്രിക സമർപ്പിക്കാൻ അനുമതി
ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി കെ.പി പ്രകാശ് ബാബുവിന് പത്രിക സമർപ്പിക്കാൻ അനുമതി. ജയിലറുടെ മുന്നിൽവച്ച് പത്രികയിൽ ഒപ്പിടാൻ റാന്നി കോടതി അനുമതി നൽകി. ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിൽ പ്രകാശ് ബാബു ഇപ്പോൾ ജയിലിലാണ്. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അഡ്വ. പ്രകാശ് ബാബുവിനെ മാർച്ച് 28 നാണ് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
Read Also; കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നടന്ന തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി. തൃശൂർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസിൽ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പ്രകാശ് ബാബു പിന്നീട് പമ്പ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് ഉൾപ്പെടെ പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here