കോൺഗ്രസ്-ആം ആദ്മി സഖ്യം; കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷം
ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായി. എഎപിയുമായി സഖ്യമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്.
ഡല്‍ഹിയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പക്ഷെ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് സഖ്യമില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ഡല്‍ഹിയിലെ മുതിർന്ന നേതാവ് അജയ് മാക്കന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
Read Also : ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തു : അരവിന്ദ് കെജ്രിവാൾ
ആം ആദ്മി പാർട്ടിയുമായി ചേർന്ന് മത്സരിച്ചില്ലെങ്ങില്‍ കോണ്‍ഗ്രസ് ഒരിടത്ത് പോലും ജയിക്കില്ലെന്ന അഭിപ്രായക്കാരനാണ് അജയ് മാക്കന്‍. എന്നാല്‍ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ ഒറ്റക്ക് മത്സരിച്ച് കരുത്ത് കാട്ടണമെന്നാണ് പി സി സി അധ്യക്ഷ ഷീല ദിക്ഷിതിന്‍റെ നിലപാട്. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുകയും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയും ചെയ്തു. പത്രികാ സമർപ്പണമത്തിന് ഇനിയും സമയമുള്ളതിനാല്‍ രാഹുല്‍ ഗാന്ധി സഖ്യത്തിനനുകൂലമായ നിലാപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അജയ് മാക്കനെ പോലുള്ള നേതാക്കള്‍. തീരുമാനം എന്തായാലും അത് ഡല്‍ഹി കോണ്‍ഗ്രസില്‍ കൂടുതല്‍ വിഭാഗീയത ഉണ്ടാക്കുമെന്നുറപ്പാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here