മാവേലിക്കര മണ്ഡലത്തിലും എല്‍ഡിഎഫ് വ്യാപകമായി കളളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി യു.ഡി.എഫ്
മാവേലിക്കര മണ്ഡലത്തിലും എല്‍ഡിഎഫ് വ്യാപകമായി കളളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി യു.ഡി.എഫ്. ജയില്‍ കിടന്നക്കുന്ന ആളുടെയും വിദേശത്തുളള ആളുടെയും വോട്ടുകള്‍ വരെ പോള്‍ ചെയ്തുവെന്ന പുതിയ പരാതികളാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയിരിക്കുന്നത്.
കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ആളിന്റെ പേരില്‍ പോലും ഇടതു മുന്നണി പ്രവര്‍ത്തകര്‍ മാവേലിക്കരയില്‍ കളളവോട്ടു ചെയ്തുവെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. അബ്ക്കാരി കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 82-ാം ബൂത്തിലെ വോട്ടര്‍ സതീഷ്, പ്രവാസികളായ 68-ാം ബൂത്തിലെ ആനൂപ് മോഹന്‍, ബിനീഷ്‌കുമാര്‍, 58-ാം ബൂത്തിലെ വോട്ടറായ എം നന്ദു എന്നിങ്ങനെയാണ് കള്ള വോട്ടു ചെയ്തവനരുടെ എണ്ണം എന്ന് പരാതിയില്‍ പറയുന്നു.
താമസം തന്നെ മാറിപ്പോയ 68-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ സിന്ധു ശിവന്‍ എന്നിവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്തുവെന്ന പരാതിയാണ് എല്‍ഡിഎഫ് നെതിരെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും ജില്ലാ വരണാധികാരിക്കും യുഡിഎഫ് നല്‍കിയത്. വെബ് കാസ്റ്റിങ് ഇല്ലെങ്കിലും സാക്ഷി മൊഴികളും മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷനും കണ്ടെത്തിയാല്‍ ആരോപണം തെളിയാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വാദം.
കുറത്തികാട് സെന്റ് ജോണ്‌സ് എംഎസ്‌സി യുപിഎസിലെ 77-ാം നമ്പര്‍ ബൂത്തില്‍ വിദേശത്തുള്ള യുവതിയുടെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കള്ളവോട്ട് ചെയ്തുവെന്ന ആരോപണമാണ് യു.ഡി.എഫ് ആദ്യം ഉന്നയിച്ചത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പരാതിക്കാരന്റെ വിശദ മൊഴി രേഖപ്പെടുത്തി. അതേസമയം, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മാവേലിക്കരയിലെ ഇടതു നേതൃത്വം വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here