കളമശ്ശേരിയില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാ മാതാവ് ആനന്ദവല്ലിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എറണാകുളത്തെ നടുക്കിയ അരും കൊല നടന്നത്. കളമശ്ശേരി കുസാറ്റ് സര്‍വകലാശാല ക്യാംപസ്സിന് അടുത്ത് കോട്ടച്ചാല്‍ നഗറിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ബിന്ദുവിനെയും ഒന്നര വയസുളള മകനെയും സജി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലിയെയും തീ കൊളുത്തിയ ശേഷം സജി ശുചി മുറിയില്‍ കയറി തൂങ്ങി മരിച്ചു.
പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ എത്തിയത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ ആനന്ദവല്ലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആനന്ദവല്ലിയുടെ നില ഗുരുതരമാണ്. ആനന്ദവല്ലിയും ബിന്ദുവും എറണാകുളം പട്ടിമറ്റം സ്വദേശികളാണ്. സജി ആലപ്പുഴ സ്വദേശിയാണ്. ഒന്നര മാസം മുന്‍പാണ് സജിയും കുടുംബവും കളമശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.
ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം നിലത്ത് പായയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മദ്യലഹരിയിലാണ് സജി കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് നിഗമനം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here