ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; അന്വേഷണത്തിൽ ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് സുപ്രീംകോടതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റൻ നരിമാനും ആഭ്യന്തര സമിതിക്ക് മുന്നിൽ നിലപാടെടുത്തെന്ന വാർത്ത നിഷേധിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീംകോടതി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്.
യുവതിയെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ അത് സുപ്രീംകോടതിയിക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാകുമെന്ന് ജഡ്ജിമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതി യുവതിയുടെ പരാതി പൂർണ്ണമായി കേൾക്കാതെ നടപടികൾ അവസാനിപ്പിക്കരുതെന്ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്ത. യുവതി സമിതിക്ക് മുന്നിൽ ഹാജരാകുമ്പോൾ അഭിഭാഷന്റെ സഹായം നൽകുകയോ അല്ലെങ്കിൽ അമിക്കസ്‌ക്യൂറിയെ നിയമിക്കുകയോ ചെയ്യണമെന്നും യുവതി അന്വേഷണത്തിൽ നിന്ന് പിൻമാറുന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രീംകോടതിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്നും ജഡ്ജിമാർ വ്യക്തമാക്കിയതായി ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. തന്റെ ഭാഗം കേൾക്കാത്ത സമിതിയിൽ വിശ്വാസമില്ലെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയോട് സഹകരിക്കാനാകില്ലെന്നും യുവതി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here