തിരുവനന്തപുരം നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട
തിരുവനന്തപുരം നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. എറണാകുളം സ്വദേശികളായ മൂന്നുപേരെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 15 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ആന്ധ്രാപ്രദേശിൽ നിന്ന് തിരുവനന്തപുരത്ത് വിതരണം ചെയ്യാനായി എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കാറിൻറെ രഹസ്യ അറകളിലായാണ് സംഘം 11.5 കിലോ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനക്കായി കരുതിയിരുന്ന 2.5 കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. വാളുൾപ്പെടെയുളള ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ എറണാകുളം സ്വദേശികളായ മനുവിൽസൺ, അൻവർ സാദത്ത്, രാജ്‌മോഹൻ എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ 70 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയതായി എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പറഞ്ഞു.
സ്വിഗ്ഗി, ഊബർ ഈറ്റ്‌സ് പോലുളള ഭക്ഷണ വിതരണ ശ്യംഖലകളുടെ മറവിൽ ലഹരി കടത്തു നടക്കുന്നതായി എക്‌സൈസിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെയും എക്‌സൈസ് നിരീക്ഷിച്ചു വരികയാണ്
തിരുവനന്തപുരവും കേരളവും ലഹരി കടത്ത് സംഘങ്ങളുടെ ഇടനാഴിയായി മാറിയെന്നാണ് എക്‌സൈസിൻറെ വിലയിരുത്തൽ. അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here