നിപ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്
സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളിൽ ഇന്നും തുടരും. അധ്യയനവർഷം തുടങ്ങുന്നതിനാൽ ഇന്ന് മുതൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
കളമശ്ശേരിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച അഞ്ച് പേരുടെയും രക്തസ്രവ സാംപിളുകൾ പരിശോധനക്കായി പൂനെ ഉൾപ്പടെയുള്ള ലാബുകളിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് വിവരം. പരിശോധനാ ഫലത്തിന് കാത്ത് നിൽക്കാതെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ജില്ലയിൽ ഇതുവരെ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
കളമശ്ശേരി ഐസൊലേഷൻ വാർഡിൽ നിലവിൽ ഏഴ് പേരാണ് ഉള്ളത്. നിപയുടെ ലക്ഷണങ്ങളുമായി കോതമംഗലം സ്വദേശിനിയെ ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രോഗം പൂർണ്ണമായും മാറുന്നതുവരെ ചികിത്സ തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here