ഗവിയിൽ കെഎസ്ആർടിസിക്ക് നേരെ കാട്ടാനയുടെ ആക്രമണം
പത്തനംതിട്ട ഗവിയിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവർ പരുക്കുകൾ കൂടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആങ്ങമൂഴി ഗവി റൂട്ടിൽ ചോരകക്കി ഭാഗത്തായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും മൂഴിയാറിനു പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.
ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാരാണ് സംഭവ സമയത്ത് ബസിൽ ഉണ്ടായിരുന്നത്. ആനയും കുട്ടിയും റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടൻ ഡ്രൈവർ പി മനോജ് ബസ് റോഡിൽ നിർത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. ഗ്ലാസ് തകർത്ത ശേഷം ഡ്രൈവർക്കു നേരെയും ആന തിരിഞ്ഞു. ഡ്രൈവിങ് സീറ്റിൽ നിന്നും മാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. ഇതിനു മുൻപും ഇവിടെ ബസിനു നേർക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here