ഗോലന്‍ കുന്നുകള്‍ക്ക് ട്രംപിന്റെ പേര് നല്‍കി ഇസ്രായേല്‍
ഗോലന്‍ കുന്നുകളിലെ അനധികൃത കുടിയേറ്റത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് നല്‍കി ഇസ്രായേല്‍. ട്രംപ് ഹൈറ്റ് (TRUMP HEIGHTS) എന്ന് പേര് നല്‍കിയ ആദ്യ കുടിയേറ്റം പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ്് ഡോണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായാണ് ആദ്യ കുടിയേറ്റത്തിന് ട്രംപിന്റെ പേര് നല്‍കിയത്. കുന്നുകള്‍ക്ക് തന്റെ പേര് നല്‍കിയതില്‍ ട്രംപ് നെതന്യാഹുവിന് നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍ പങ്കെടുത്തു. ട്രംപ് വെള്ളിയാഴ്ച്ച അദ്ദേഹത്തിന്റെ ജന്മദിനം കാര്യമായി ആഘോഷിച്ചിരുന്നില്ല. എന്നാല്‍ ഇതിനേക്കാള്‍ യോജിച്ചതും മനോഹരവുമായ ജന്മദിന സമ്മാനം അദ്ദേഹത്തിന് നല്‍കാനില്ലെന്നും ഫ്രൈഡ്മാന്‍ പറഞ്ഞു. ഗോലന്‍ കുന്നുകള്‍ ഇസ്രായേലിന്റെ അഭിവാജ്യ ഘടകമാണെന്ന് ബെന്യമിന്‍ നെതന്യാഹു അവകാശപ്പെട്ടു. 1967 ലെ യുദ്ധത്തിലാണ് സിറിയയുടെ ഭാഗമായിരുന്ന ഗോലന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചടക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയാണ് ആദ്യമായി ഗോലന്‍ കുന്നുകള്‍ ഇസ്രായേലിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here