അടൂരിൽ നിന്നും കാണാതായ നഴ്‌സിങ് വിദ്യാർത്ഥിനികളിൽ ഒരാൾ പീഡനത്തിനിരയായി; സുഹൃത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്
അടൂരിൽ നിന്നും നേരത്തെ കാണാതായ നഴ്‌സിങ് വിദ്യാർത്ഥിനികളിൽ ഒരാൾ പീഡനത്തിനിരയായതായി വൈദ്യപരിശോധനാഫലം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് നിലമ്പൂർ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ജൂൺ 13ന് വൈകീട്ടാണ് അടൂരിലുള്ള ആയുർവേദ നഴ്‌സിംഗ് സ്ഥാപനത്തിലെ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കാണാതായത്. സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Read Also; അടൂരിൽ മൂന്ന് നഴ്‌സിങ് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടത്തിലെ ഒരു പെൺകുട്ടിയുടെ സുഹൃത്തായ മലപ്പുറം സ്വദേശി ഷിയാസിനേയും ഇവർക്കൊപ്പം കാണാതായിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 14 ന് ഇവരെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ കണ്ടെത്തുകയായിരുന്നു. ഷിയാസും പൂനെ സ്വദേശിയായ ഒരു ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഒരു പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ചു മാസം മുമ്പാണ് പീഡനം നടന്നതെന്ന് തെളിഞ്ഞു. ഈ സമയം പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. തുടർന്നാണ് സുഹൃത്ത് ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here