കേരളത്തിന് മണ്ണെണ്ണ വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം പുനപരിശോധന നടത്തും
പ്രതിഷേധം ഫലം കണ്ടു. കേരളത്തിന് മണ്ണെണ്ണ വെട്ടിക്കുറച്ച നടപടി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുനപരിശോധിക്കും. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം മൂന്നിലൊന്നായി പെട്രോളിയം മന്ത്രാലയം വെട്ടിക്കുറച്ചിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസത്തെ മണ്ണെണ്ണ വിഹിതമാണ് വെട്ടിക്കുറച്ചത്. നേരത്തെ 13908 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ച സംസ്ഥാനത്തിന് അവസാന തവണ 9264 കിലോലിറ്റര്‍ മാത്രമാണ് നല്‍കിയത്. 4644കിലോലിറ്റര്‍ മണ്ണെണ്ണ വെട്ടിക്കുറച്ചു. വലിയ പ്രതിസന്ധിയായിരുന്നു തുടര്‍ന്ന് ഉടലെടുത്തത്.
സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിതരണം നിലച്ചു. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. തുടര്‍ന്നാണ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രര്‍ പ്രധാന്റെ ഇടപെടല്‍. സംസ്ഥാനത്ത് നിന്നുള്ള വിവിധ ജനപ്രതിനിധികളുടെ നിവേദനം പരിഗണിച്ച് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം സംസ്ഥാനത്തിന് പുനസ്ഥാപിച്ച് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
വെട്ടിക്കുറച്ച 4644കിലോലിറ്റര്‍ മണ്ണെണ്ണ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. മാത്രമല്ല മത്സ്യ തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിയ്ക്കാനും തത്വത്തില്‍ തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായ് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിയ്ക്കാന്‍ യോഗ്യരായ മത്സ്യ തൊഴിലാളികളുടെ പട്ടിക നല്കാന്‍ കേരളത്തോട് ആവശ്യപ്പെടും. കേരളം നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാനും അധിക മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ ലഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here