ലോകകിരീടത്തിൽ ഹോളണ്ടിനു കണ്ണീർ; അമേരിക്കയ്ക്ക് തുടർച്ചയായ രണ്ടാം കിരീടം
തുടർച്ചയായ രണ്ടാംവട്ടവും ലോകഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് അമേരിക്കൻ പെണ്‍പട. ഫ്രാൻസിലെ പാർക് ഒളിമ്പിയാക് ലിയോണൈസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഹോളണ്ടിനെ വീഴ്ത്തിയാണ് അമേരിക്ക കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മേഗൻ റെപീനയാണ് അമേരിക്കയ്ക്കു ലീഡ് നൽകി. റെപീനയുടെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്. 69-ാം മിനിറ്റിൽ റോസെ ലവെല്ലെയുടെ ഗോൾ കൂടിയായതോടെ ഓറഞ്ച് പടയുടെ പതനം പൂർത്തിയായി. ഹോളണ്ട് ഗോൾകീപ്പർ വാൻ വീനെന്ദാലിന്റെ മികവാണ് അമേരിക്കയെ കൂടുതൽ ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്.
തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഹോളണ്ട് അമേരിക്കയോടു തോൽക്കുന്നത്. അമേരിക്കയുടെ നാലാം ലോകകപ്പ് കിരീടമാണിത്. 1991, 1999, 2015 വർഷങ്ങളിലായിരുന്നു ഇതിനു മുന്‍പുള്ള കിരീടങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here