ആദ്യ പകുതിയിൽ ഇന്ത്യക്ക് എതിരില്ലാത്ത രണ്ടു ഗോൾ ലീഡ്
താജിക്കിസ്ഥാനെതിരായ ആദ്യ ഇൻ്റർകോണ്ടിനൻ്റൽ കപ്പ് മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യക്ക് എതിരില്ലാത്ത രണ്ട് ഗോൾ ലീഡ്. രണ്ട് ഗോളുകളും സുനിൽ ഛേത്രിയാണ് നേടിയത്. നാല്, 40 മിനിട്ടുകളിലായിരുന്നു ഛേത്രി സ്കോർ ചെയ്തത്.
മധ്യനിരയിൽ നിന്നും പന്ത് സ്വീകരിച്ച സഹൽ ഇടതു വിങ്ങിൽ ഓടിക്കയറുന്ന ചാംഗ്തെയ്ക്ക് ഒരു ത്രൂ ബോൾ മറിച്ചു നൽകി. പന്ത് സ്വീകരിച്ച് ബോക്സിൽ കയറിയ ചാംഗ്തെയെ ഡിഫൻഡർ വീഴ്ത്തിയതോടെ റഫറി പെനൽട്ടി ബോക്സിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ഛേത്രി ഒരു പനേങ്ക കിക്കിലൂടെ ഗോളിയെ മറികടന്നു.
ഗോൾ വീണതോടെ ഉണർന്നു കളിച്ച താജിക്കിസ്ഥാൻ ഇന്ത്യൻ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചു. യുവതാരം നരേന്ദർ ഗെഹ്‌ലോട്ട് ആയിരുന്നു ഇന്ത്യൻ പ്രതിരോധത്തിലെ ദുർബല കണ്ണി. പലപ്പോഴും ഗെഹ്‌ലോട്ടിനെ അനായാസം മറികടന്ന താജിക്കിസ്ഥാൻ ആക്രമണ നിരയ്ക്ക് സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത് ഫിനിഷിംഗിലെ പാളിച്ച കൊണ്ടായിരുന്നു.
കളിയുടെ ഗതിക്ക് പ്രതികൂലമായാണ് രണ്ടാം ഗോൾ പിറന്നത്. ഇടതു വിംഗിൽ നിന്നും മന്ദർ റാവു മറിച്ചു നൽകിയ പന്ത് അനായാസം ഛേത്രി വലയിലെത്തിച്ചു. സഹൽ, ഛേത്രി, ആദിൽ ഖാൻ തുടങ്ങിയവരാണ് ആദ്യ പകുതിയിൽ ഇന്ത്യക്കു വേണ്ടി നന്നായി കളിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here