ഈ ഗാനം കേട്ടാല്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുമത്രേ…!
ലോകത്തെ ആകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു രണ്ടാം ലോകമഹായുദ്ധം. മഹായുദ്ധത്തിന്റെ കെടുതികള്‍ യൂറോപ്യന്‍ രാജ്യമായ ഹംഗറിയെയും വന്‍ നാശത്തിലേക്ക് നയിച്ചു. തൊഴിലില്ലായ്മയും ദാരിദ്രവും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.
ഹംഗറിയിലെ വിഷാദം നിറഞ്ഞ ദിനങ്ങളെ ഉള്‍ക്കൊണ്ട് പിയാനോയിസ്റ്റായ റെസ്സോ സെറസ് ഗ്ലൂമി സണ്‍ ഡേ എന്ന ഗാനം ചിട്ടപ്പെടുത്തി. സെറസിന്റെ ജീവിതത്തിലെ ഏറ്റവും വിഷാദമായ കാലഘട്ടത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം പിന്നീട് നിരവധി പേരുടെ ജീവനെടുത്തു. സംശയിക്കണ്ട… പാട്ടു കേട്ട് മരിക്കുന്നവരുടെ എണ്ണം കൂടിവന്നു.
തന്റെ നഷ്ട പ്രണയത്തിന്റെ എല്ലാ വിഷാദങ്ങളും ഉള്‍ക്കൊണ്ടുള്ള ഗാനം 1933ലാണ് സെറസ് പിയാനോയില്‍ വായിക്കുന്നത്. സെറസിന്റെ സുഹൃത്തും കവിയുമായ ലാസ്ലോ ജാവര്‍ പിന്നീട് സംഗീതത്തിനു അനുസരിച്ച് വരികള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. നഷ്ട പ്രണയവും മരണാനന്തരമുള്ള കൂടിച്ചേരലും പ്രതിജ്ഞകളുമാണ് ഗാനത്തിലുടനീളം. ഷീറ്റ് മ്യൂസിക്കാണ് ഗാനം ആദ്യമായി പുറത്തിറക്കുന്നത്.
ഗ്ലൂമി സണ്‍ഡേ പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സെറസിന്റെ കാമുകി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ഗാനത്തേപ്പറ്റിയുള്ള പരാമര്‍ശം ഉണ്ടായിരുന്നത്രേ…!
പിന്നീട് ലോകത്തിന്റെ പലകോണുകളില്‍ നടന്ന ആത്മഹത്യക്കും ഗ്ലൂമി സണ്‍ഡേയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നു. ഹംഗേറിയയില്‍ സ്വയം വെടിവച്ച് മരിച്ച ഉദ്യോഗസ്ഥന്‍, വിയന്നയില്‍ നദിയില്‍ ചാടി മരിച്ച പെണ്‍കുട്ടി, ബുഡാപേസില്‍ സ്വയം വെടിയുതിര്‍ത്തു മരിച്ച കടയുടമ അങ്ങനെ നീളുന്നു പാട്ട് കേട്ട് മരിച്ചവരുടെ നിര…
പലരുടെയും ജീവന്‍ പൊലിയാന്‍ കാരണമായ ഈ ഗാനം വളരെ പെട്ടെന്ന് തന്നെ ഹംഗേറിയന്‍ ആത്മഹത്യ ഗാനം എന്ന പേരില്‍ പ്രസിദ്ധമായി. ഹംഗേറിയന്‍ പൊതു വേദികളില്‍ ഈ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ 200 ഓളം പേര്‍ ഗ്ലൂമി സണ്‍ ഡേ കേട്ട് മരിച്ചവരായി കരുതപ്പെടുന്നു. ഗാനം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നതോടെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗാനത്തെ ബിബിസിയും നിരോധിച്ചു.
നിരവധി പേരുടെ ജീവനെടുത്ത ഗ്ലൂമി സണ്‍ഡേ ഒടുവില്‍ പാട്ടുകാരന്റെയും ജീവനെടുത്തു. 1968ല്‍ ബുഡാപേസിലെ അപ്പാര്‍മെന്റില്‍ നിന്ന് താഴേക്ക് ചാടാനുള്ള സെറസിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ആത്മഹത്യയ്ക്ക് മുന്‍പ് സെറസ് ഇങ്ങനെ കുറിച്ചു ‘ ഈ പാട്ട് എനിക്ക് നല്‍കിയ ഭയാനകമായ പ്രശസ്തി എന്നെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു. ലോകത്തോട് മുഴുവന്‍ തെറ്റ് ചെയ്തവനെപ്പെലെ ഞാനെന്റെ ശിരസ്സ കുനിക്കുന്നു’…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here