അറുപത്തിയേഴാമത് നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥിയാകും
അറുപത്തിയേഴാമത് നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച്ച നടക്കുന്ന ജലോല്‍സവത്തിന് മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തും. അതേസമയം ജലമേളയുടെ വരവറിയിച്ച് ആലപ്പുഴ നഗരത്തില്‍ നടന്ന വിളമ്പരജാഥ കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയുടെ നേര്‍ചിത്രമായി മാറി.
ഓളപ്പരപ്പില്‍ ഒരു ജലയുദ്ധത്തിനാണ് പുന്നമട ഒരുങ്ങുന്നത്. എല്ലാ അടവുകളും പുറത്തെടുത്തു അങ്കം വെട്ടാന്‍ സൈന്യവും സൈന്യധിപന്മാരും ഒരുങ്ങി. അങ്കത്തില്‍ വാഴുന്നവര്‍ നെഹ്റു ട്രോഫിയില്‍ മുത്തമിടും. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌ക്കാരിക പ്രമുഖരുമടക്കം നിരവധി പേര്‍ പുന്നമടക്കായലിലെ ജലയുദ്ധത്തിന് സാക്ഷികളാകാനെത്തും. ഒപ്പം ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ജലോല്‍സവത്തിന്റെ മുഖ്യാഥിതിയായി എത്തിച്ചേരും.
പുന്നമടയുടെകായലിന്റെ ഓരങ്ങളില്‍ പവലിയനുകളുടെ പണി ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. തുഴച്ചില്‍കാര്‍ക്കുള്ള വിശ്രമസ്ഥലവും, ടോയ്‌ലറ്റ്‌സൗകര്യവും അടക്കം പ്രത്യേകം സജീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിംഗ് പോയന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ലാം സുസജ്ജമാണ്. ഇതിനിടെ ജലമാമാങ്കത്തിന്റെ വരവറിയിച്ച് നഗരത്തില്‍ വര്‍ണ്ണ ശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നു. ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് നഗര ചത്വരത്തില്‍ സമാപിക്കുമ്പോഴേക്കും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഒട്ടേറെ കലാരൂപങ്ങളാണ് ഓളങ്ങപ്പരപ്പിലെ മേളങ്ങളുടെ വരവറിയിച്ചു നഗരം ചുറ്റിയത്. നിറഞ്ഞ സദസിനെ താളത്തില്‍ ആറാടിച്ച് വഞ്ചിപ്പാട്ട് മത്സരവും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here