മെസ്സിക്കു പിന്നാലെ ഗബ്രിയേൽ ജെസൂസിനും വിലക്ക്
അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കു പിന്നാലെ ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജെസൂസിനും ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ്റെ വിലക്ക്. 2 മാസത്തേയ്ക്കാണ് ജെസൂസിനെ വിലക്കിയത്. 30,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.
പരാഗ്വായ്‌ക്കെതിരെ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതാണ് ജെസൂസിനു തിരിച്ചടിയായത്. ആ മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ജെസൂസ് പുറത്തു പോയിരുന്നു. രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെത്തുടര്‍ന്ന് റഫറിയ്‌ക്കെതിരെ ജെസൂസ് മോശം ആംഗ്യം കാണിച്ചിരുന്നു. പുറത്തേക്ക് പോകുന്നതിനിടെ സൈഡ് ലൈനില്‍ വച്ച് അസിസ്റ്റന്റ് റഫറിയെ താരം പിടിച്ചു തള്ളുകയും ചെയ്തു.
ഈ വിഷയത്തില്‍ ജെസൂസിന് അപ്പീല്‍ നൽകാനുള്ള അവകാശമുണ്ട്. അതും തള്ളിയാല്‍ കൊളംബിയ, പെറു എന്നീ ടീമുകൾക്കെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല.
നേരത്തെ ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയതിനെ തുടര്‍ന്ന് മെസ്സിക്ക് 3 മാസത്തെ വിലക്കും 50,000 ഡോളര്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒരു മത്സരത്തിലെ വിലക്കും 15000 ഡോളർ പിഴയുമാണ് ആദ്യം വിധിച്ചതെങ്കിലും പിന്നീട് ശിക്ഷ അധികരിപ്പിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here