പ്രദേശത്ത് വെള്ളത്തിന്റെ സാന്നിദ്ധ്യം; കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഫലം കണ്ടില്ല
കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഫലം കണ്ടില്ല. പ്രദേശത്ത് വെള്ളത്തിന്റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ സിഗ്‌നല്‍ ലഭിക്കുന്നത് തടസമാകുന്നതെന്നാണ് ഹൈദരാബാദ് ദേശീയ ജിയോ ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പില്‍ സയന്റിസ്റ്റ് പറയുന്നത്.
അതേസമയം കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ 46 ആയി. വെള്ളത്തിന്റെ സാന്നിദ്ധ്യല്ലാത്ത മണ്ണിലാണ് ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ സാധ്യമാകു. കവളപ്പാറയിലെ സാഹചര്യം മനസിലാക്കി കഴിവിന്റെ പരമാവധി ശ്രമിച്ചതായും എന്നാല്‍ ഉദ്യമം ഫലം കണ്ടെല്ലെന്നും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ പാണ്ഡെ പറഞ്ഞു.
എന്‍ഡിആര്‍എഫും സന്നദ്ധ സംഘടനകളും ഫയര്‍ഫോഴ്‌സും സ്ഥലത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്നും വിദഗ്ദ സംഘം ചൂണ്ടിക്കാട്ടി. ദുരന്ത ബാധിത പ്രദേശത്ത് നടക്കുന്ന പതിവ് തെരച്ചിലിനിടെയാണ് ഇന്നും ആറ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
വയനാട് പുത്തുമലയില്‍ ഇന്ന് ഒരു മൃതദേഹം കണ്ടെത്തി. അപകടം നടന്നതിനും കിലോമീറ്ററുള്‍ അകലെ പാറക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആറു ദിവസത്തെ തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. കവളപ്പാറയിലെ പരിശോധന ഫലം കാണാത്ത സാഹചര്യത്തില്‍ പുത്തുമലയിലേക്ക് തെരച്ചിലിനായി പോകുന്ന കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഭൂഗര്‍ഭ റഡാര്‍ വിദഗ്ദര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here