ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പടെ പത്തൊന്‍പത് പേര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്
ദേശീയ കായിക പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ അതേപടി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പടെ പത്തൊന്‍പത് താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്. മലയാളിയായ ബാഡ്മിന്റണ്‍ പരിശീലകന്‍ വിമല്‍ കുമാര്‍ ദ്രോണാചാര്യ പുരസ്‌കാരം നേടി. റസ്ലിഗ് താരം ബജ്‌റംഗ് പൂനിയ, പാര അത്‌ലറ്റ് ദീപ മാലിക് എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരവും മുന്‍ ഹോക്കി താരം മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരവും നല്‍കണമെന്ന ശുപാര്‍ശയും അംഗീകരിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ദേശീയ കായിക പുരസ്‌കാര നിര്‍ണ്ണയ സമിതി നല്‍കിയ ശുപാര്‍ശ അതേപടി അനുസരിച്ചുകൊണ്ടാണ് പുരസ്‌കാര പ്രഖ്യാപനം. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് മുഹമ്മദ് അനസ്സ് അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. അത്‌ലറ്റിക്‌സില്‍ നിന്ന് തന്നെ തേജിന്ദര്‍ സിംഗ് പാല്‍, സ്വപ്ന ബര്‍മ്മന്‍, ക്രിക്കറ്റില്‍ നിന്ന് രവീന്ദ്ര ജഡേജ, പൂനം യാദവ്, എന്നിവരാണ് അര്‍ജ്ജുന അവാഡ് ലഭിച്ച മറ്റ് കായിക താരങ്ങള്‍. എല്‍ എസ് ഭാസ്‌കരന്‍- ബോഡി ബില്‍ഡിംഗ്, സോണിയ ലാത്തര്‍- ബോക്‌സിംഗ്, ചിക്ലന്‍സന സിംഗ് -ഹോക്കി, അജയ് താക്കൂര്‍- കബഡി, ഗൌരവ് സിംഗ് ഗില്‍- മോട്ടോര്‍ സ്‌പോര്‍ട്‌സ്, പ്രമോദ് ഭഗത്- പാര സ്‌പോര്‍ട്‌സ്, ഹര്‍മീദ് രാജുള്‍ ദേശായി- ടേബിള്‍ ടെന്നീസ്, പൂജ ദന്ത- റസ്ലിംഗ്. ഗുരുപ്രീത് സിംഗ് സന്ദു- ഫുട്‌ബോള്‍,സുന്ദര്‍ സിംഗ് ഗുര്‍ജര്‍-പാര സ്‌പോര്‍ട്‌സ്, സായ് പ്രണീത്- ബാഡ്മിന്‍ണ്‍, സിമ്രാന്‍ സിംഗ് ഷെര്‍ഗില്‍- പോളോ. വിമല്‍ കുമാറിനെ കൂടാതെ ടേബില്‍ ടെന്നീസില്‍ നിന്ന് സന്ദീപ് ഗുപ്ത, അത്‌ലറ്റിക്‌സില്‍ നിന്ന് മൊഹീന്ദര്‍ സിംഗ് ധില്ലന്‍ എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്‌കാരമുണ്ട്.1972 വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു കണ്ണൂര്‍ സ്വദേശിയാണ് മാനുവല്‍ ഫെഡ്രിക്ക്. പുരസ്‌കാരങ്ങള്‍ ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് സമ്മാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here