എഎസ്‌ഐയുടെ തൂങ്ങിമരണം; എസ്‌ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ എസ്പിയെ തടഞ്ഞു
ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ തൂങ്ങി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ ആർ രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബു ആത്മഹത്യ ചെയ്യാൻ കാരണം സ്റ്റേഷനിലെ എസ് ഐ രാജേഷിന്റെ മാനസിക പീഡനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ ഉപരോധം. അന്ത്യോപചാരം അർപ്പിക്കാനെത്തിയ ആലുവ റൂറൽ എസ്പി യെയും നാട്ടുകാർ തടഞ്ഞു.
Read Also; റാന്നിയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഒടുവിൽ എസ്.ഐക്കെതിരെ ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് റൂറൽ എസ്പി യെ മടങ്ങി പോകാൻ നാട്ടുകാർ അനുവദിച്ചത്. ഇതിനിടെ അന്വേഷണ വിധേയമായി എസ് ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങുകയും ചെയ്തു. ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആലുവ കുട്ടമശ്ശേരി പുൽപ്ര വീട്ടിൽ പി.സി ബാബുവിനെ ബുധനാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ എറണാകുളം റേഞ്ച് ഡിഐജിയെ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here